Monday, December 15, 2008

മലങ്കരയുടെ മഹാസമ്മേളനം














2008 നവംബര്‍ മാസം പതിനാറാം തീയതി കോട്ടയം പട്ടണം ഉറക്കമുണര്‍ന്നത് ഒരു ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായിട്ടായിരുന്നു. ഞായറാഴ്ചയുടെ പതിവു ആലസ്യത്തില്‍ മയങ്ങിക്കിടക്കാന്‍ അന്ന് നഗരത്തിനാകുമായിരുന്നില്ല. കാരണം, മലങ്കരയുടെ മക്കള്‍ തങ്ങളുടെ സത്തയും തനിമയും ആരുടെ മുന്നിലും അടിയറ വയ്ക്കുവാന്‍ ആകില്ലെന്ന് ഉച്ചൈസ്തരം ഘോഷിച്ച് ആര്‍ത്തിരമ്പി എത്തുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുന്നത്. കാതോലിക്കോസ് ജയിക്കട്ടെ! മാര്‍ത്തോമ്മായുടെ സിംഹാസനം നീണാള്‍ വാഴട്ടെ എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞുകൊണ്ട് ഒഴുകിനീങ്ങിയ ഒരു ലക്ഷത്തിലധികം മലങ്കരസഭാ മക്കള്‍ ചരിത്രമുറങ്ങുന്ന കോട്ടയത്ത് സംഘശക്തിയുടെ പുതിയ ചരിത്രമാണ് കുറിച്ചത്. വൈകുന്നേരം മൂന്നരയോടെ നാഗമ്പടം മൈതാനത്തുനിന്ന് അഭിവന്ദ്യ പിതാക്കന്മാര്‍ നേതൃത്വം നല്‍കിയ വിശ്വാസസംരക്ഷണ റാലി നാലുമണിക്ക് കോട്ടയം ബസേലിയോസ് കോളേജ് മൈതാനത്തെ സെന്റ് തോമസ് നഗറിലെത്തിച്ചേര്‍ന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയെ പുഷ്പാലങ്കൃതമായ വാഹനത്തില്‍ പ്രധാന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് സമ്മേളനം ആരംഭിച്ചു. സഭാ‍ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് നടത്തിയ പ്രസംഗം കടന്നെത്തിയെ ജനലക്ഷങ്ങളെ ആവേശത്തിരയിലാഴ്ത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കിനും അകമ്പടിയായി
പീത പതാകകള്‍ വാനില്‍ പറന്നുകളിക്കുന്നുണ്ടായിരുന്നു. തൃക്കുന്നത്ത് സെമിനാരിയില്‍ അതിക്രമിച്ചു കയറിയാ‍ല്‍ ഇങ്ങ് മഞ്ഞനിക്കരയില്‍ കാതോലിക്കാ പതാക പാറുമെന്ന പ്രഖ്യാപനം ആര്‍പ്പോടെയാ‍ണ് മലങ്കരമക്കള്‍ ഏറ്റുവാങ്ങിയത്. സഭയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവന്‍ ത്യജിക്കുവാനും തയ്യാ‍റാണെന്ന പ്രതിജ്ഞ ഏവരും കൈകള്‍ കോര്‍ത്തുപിടിച്ച് ഏറ്റുചൊല്ലിയതോടെ ആവേശം അണപൊട്ടി. പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പ്രതീകമായി 12 കതിനകള്‍ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു. അതോടെ ആവേശഭരിതരായ യുവാക്കളുള്‍പ്പടെയുള്ള ജനതതി വാദ്യമേളങ്ങളുടെ അകമ്പടിയൊപ്പിച്ച് ആനന്ദനൃത്തം ചവിട്ടി. ആറുമണിയായപ്പോഴാണ് വിശ്വാസ സംരക്ഷണ പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലിയത്. അപ്പോഴും റാലിയുടെ അവസാനനിര നാഗമ്പടത്തുനിന്ന് ചലിച്ചുതുടങ്ങിയിരുന്നില്ല. ഇടയനാല്‍ അച്ചന്റെ പ്രസംഗം കരഘോഷങ്ങളോടെയാണ് പതിനായിരങ്ങള്‍ ഏറ്റുവാങ്ങിയത്. നീതിപീഠത്തിന്റെ വിധികളെ മറികടന്ന് തങ്ങളുടെ കയ്യില്‍ രേഖയുണ്ട് എന്നു പറഞ്ഞുനടക്കുന്നവര്‍ ആ രേഖ മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും ദൈവം വരച്ചുവിട്ട “കൈരേഖ” മാത്രമാണെന്നു തിരിച്ചറിയണമെന്നു അച്ചന്‍ പരിഹാസ്യരൂപേണ പറഞ്ഞപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു. നിയമം ഞങ്ങള്‍ക്കു ബാധകമല്ല എന്നാണ് അവര്‍ പറയുന്നത്. നമുക്കറിയാം നിയമവ്യവസ്ഥകളെക്കുറിച്ചു പഠിപ്പിക്കുന്നത് ഒമ്പതാം ക്ലാസ്സിലാണ് എന്ന് അച്ചന്‍ പറഞ്ഞുവച്ചപ്പോള്‍ ചിരിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല അവിടെ. ഒടുവില്‍ ഞാന്‍ പ്രസംഗം ഉപസംഹരിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ സദസ്സില്‍നിന്നും അച്ചോ നിര്‍ത്തരുതേ എന്ന് വിശ്വാസികള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. പക്ഷേ അച്ചനു പ്രസംഗം നിര്‍ത്താതിരിക്കുവാന്‍ സാധിച്ചില്ല, കാരണം ഇനിയും പ്രസംഗങ്ങള്‍ ബാക്കിയാണ്.ഒടുവില്‍ ഇരുള്‍ പരക്കവേ വൈദ്യുതദീപങ്ങള്‍ മിഴിതുറന്നു.കോട്ടയം ബസേലിയോസ് കോളേജ് അങ്കണത്തില്‍ മലങ്കരയുടെ പിതാക്കന്മാര്‍ തന്റെ ആട്ടിന്‍ കൂട്ടത്തിന്റെ നടുവില്‍ തേജസ്സോടെ വിളങ്ങിനിന്നു. ദൂരെ വാനില്‍ പുതിയ ശോഭയോടെ ഒരു താരകം തെളിഞ്ഞുമിന്നുന്നതു കാണാമായിരുന്നു.