




കുമിളി പട്ടണത്തിന്റെ പ്രഭാതകാഴ്ച ചേതോഹരമായിരുന്നു. വൃത്തിയുള്ള നഗരം. നഗരത്തിലൂടെ നടക്കാന്‍ ലേഖകനായ എനിക്ക് സാധിച്ചു ഒപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഏറെ നേരത്തെ ഇരിപ്പിനുശേഷം നടക്കാന്‍ തുടങ്ങിയപ്പോള്‍ കാലുകള്‍ക്ക് ഒരു വലിച്ചില്‍ അനുഭവപ്പെട്ടു. എങ്കിലും നഗരക്കാഴ്ചകളിലൂടെയുള്ള നടത്തം ഉന്മേഷം പകര്‍ന്നു തരുന്നതായിരുന്നു. കുമിളി ബസ്റ്റാന്‍ഡിനരികെയുള്ള പഴക്കടയില്‍നിന്ന് ആപ്പിളുകള്‍ വാങ്ങുവാനായിരുന്നു ഞങ്ങള്‍ പുറപ്പെട്ടത്. നഗരത്തിലേക്ക് ഞങ്ങള്‍ക്കൊപ്പം വാച്ചപ്പച്ചന്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന കുഞ്ഞുമോന്‍ അച്ചായനും വന്നു. സ്റ്റാന്‍ഡിനപ്പുറം തമിഴ് നാട്ടിലേക്കുള്ള പ്രവേശന കവാടം കണ്ടു. കുമിളി ചെക്ക് പോസ്റ്റ്. വാഹനങ്ങളുടെ നീണ്ട നിര തങ്ങളുടെ ഊഴം കാത്തുകിടക്കുന്നതു കാണാം. പഴങ്ങള്‍ വാങ്ങി ഞാനും സുഹൃത്തും തിരികെ ബസിനരികിലേക്ക് നടന്നു. അവിടുന്ന് ഏതാണ്ട് 250 മീറ്റര്‍ ദൂരം നടക്കണം ബസിനരികിലേക്ക്. ഞങ്ങള്‍ ബസില്‍ കയറി എല്ലാവരുടെയും എണ്ണം എടുക്കുന്ന സമയം ആരോ വിളിച്ചുപറഞ്ഞു വാച്ചപ്പച്ചന്‍ കയറിയിട്ടില്ലായെന്ന്. ബസ് നിര്‍ത്തി ഞാനും സുഹൃത്തും തിരികെ വന്നദിശ ലക്ഷ്യമാക്കി ഓടി. ഞങ്ങള്‍ രണ്ടു വഴിക്ക് അന്വേഷണം നടത്തി. ഒടുവില്‍ ദൂരെനിന്നും പതുക്കെ പതുക്കെ നടന്നെത്തുന്ന വാച്ചപ്പച്ചനെ ഞാന്‍ കണ്ടെത്തി. തിരികെ ബസ് നിന്ന സ്ഥലത്തേക്ക് ഞങ്ങള്‍ എത്തി അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ ബസ് നിര്‍ത്തിയത് തേക്കടി പള്ളിക്കു മുമ്പില്‍ തന്നെയാണെന്ന്. എല്ലാവരും ബസില്‍ നിന്നിറങ്ങിക്കഴിഞ്ഞിരുന്നു. അവിടെ ഞങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അച്ചനും കൊച്ചമ്മയും ചേര്‍ന്ന് ഞങ്ങളെ സ്വീകരിച്ചു. പ്രഭാതഭക്ഷണം അവര്‍തന്നെയാണ് തയ്യാറാക്കിയതെന്ന് അറിഞ്ഞപ്പോള്‍ അല്പം പ്രയാസം തോന്നി. ഇത്രയും പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാനായി അവര്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നു തീര്‍ച്ച. ഭക്ഷണം കഴിച്ചുതീരുന്നതിനുമുന്നേ എനിക്കും സുഹൃത്തിനും തേക്കടി ബോട്ട് ലാന്റിംഗിലേക്ക് പോകേണ്ടിവന്നു. ആ ഇടവകയിലെ ഒരു ആന്റി പള്ളിയില്‍ വന്നിട്ടുണ്ടായിരുന്നു. അച്ചന്‍ വിളിച്ചുവരുത്തിയതാണ്. ആന്റി അവിടെ ഫോറസ്റ്റ് സര്‍വ്വീസില്‍ ജോലിയുള്ളതാണ്. ഞങ്ങള്‍ ഒരു ഓട്ടോയില്‍ ലാന്റിംഗിലേക്ക് പോയി. വീഥിക്കിരുവശവും ഇടതിങ്ങി വളരുന്ന പച്ചമുളംകാടുകള്‍ കണ്ടു. കാട്ടില്‍കൂടി പോകുന്ന അനുഭവം. ഒരു എയര്‍കണ്ടീഷന്‍ഡ് ചെയ്ത അന്തരീക്ഷമാണ് അതുവഴി യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെട്ടത്. പാതയോരം വൃത്തിയാക്കുന്ന ജോലിക്കാരെ കണ്ടു. അതുകൊണ്ട് റോഡ് നല്ല മനോഹരമായി തോന്നി. വന്‍കിട ഹോട്ടലുകളുടെ നിരതന്നെ കാണാം ഇരുവശവും. അവയൊക്കെയും അവിടുത്തെ പ്രകൃതിയോടു ചേര്‍ന്നുനില്ക്കുന്ന നിര്‍മ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. പെരിയാര്‍ കടുവ സങ്കേതത്തിലേക്കുള്ള എന്‍ട്രി ഗേറ്റ് കണ്ടു. ആന്റി ഒപ്പമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് പാസ്സ് എടുക്കേണ്ടിവന്നില്ല. എതിരേ വാഹനങ്ങളുടെ നീണ്ടനിര. 7 മണിയുടെ ബോട്ട് തിരികെ എത്തിയതാണെന്ന് ആന്റി പറഞ്ഞു. ഇപ്പോള്‍ സമയം 9 ആയതുകൊണ്ട് ഇനി ഞങ്ങള്‍ക്ക് ബോട്ട് കിട്ടാന്‍ പ്രയാസമാണെന്നു ആന്റി പറഞ്ഞപ്പോള്‍ ഞങ്ങള്‍ തെല്ല് നിരാശയിലായി. കാരണം രാവിലെ ബോട്ടിങ് നടത്തണമെന്നു കരുതിയാണല്ലോ ഞങ്ങള്‍ യാത്രതിരിച്ചത്. ഇടയ്ക്ക് വഴി മാറി സഞ്ചരിക്കേണ്ടിവന്നതും മറ്റും സമയം കൂടുതല്‍ നഷ്ടപ്പെടുത്തി. ഞങ്ങള്‍ ബോട്ടിങ് ടിക്കറ്റ് കൌണ്ടറില്‍ എത്തി. സഞ്ചാരികളുടെ തിരക്ക് ഇന്ന്‍ നന്നേ കുറവാണെന്ന് ആന്റി ഇടയ്ക്കു പറഞ്ഞിരുന്നെങ്കിലും ബോട്ടിംഗിനായി ധാരാളം പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ ചെല്ലുമ്പോഴേക്കും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. ആന്റി ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷേ മുഖഭാവത്തില്‍നിന്നും ഞങ്ങള്‍ക്ക് വായിച്ചെടുക്കാമായിരുന്നു ഇപ്പോഴത്തെ ബോട്ടിങ് മിസ് ആയെന്ന്. ആന്റി തിരിച്ചുവന്നു ഞങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചു. നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ടിക്കറ്റ് ശരിയാക്കി വെച്ചിരുന്നേനേ. തലേദിവസമെങ്കിലും പറയണം. ഇപ്പോള്‍ ഇവിടുത്തെ ചീഫ് ഫോറസ്റ്റര്‍ മീറ്റിങിലാണ്. അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ കാര്യം നടന്നേനേ. ഇപ്പോള്‍ മീറ്റിങ്ങിനിടയില്‍ കയറിച്ചെല്ലുന്നത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് 10 മണി കഴിഞ്ഞ് ക്യൂവിന്റെ ആദ്യംതന്നെ സ്ഥാനം പിടിച്ചാല്‍ 11ന്റെ ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടും. ഞങ്ങള്‍ തെല്ലു നിരാശപ്പെട്ടെങ്കിലും ഞങ്ങള്‍ തിരികെ പള്ളിയിലേക്ക് മടങ്ങി. എല്ലാവരും പള്ളിയില്‍ അവിടുത്തെ വിശേഷങ്ങള്‍ അച്ചന്‍ പറയുന്നത് കേട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ ചെന്ന് സ്റ്റീഫനച്ചനെ വിളിച്ച് കാര്യം പറഞ്ഞു. എത്രയും വേഗം പോയെങ്കിലേ അടുത്ത ബോട്ടെങ്കിലും നമുക്ക് കിട്ടുകയുള്ളുവെന്ന് ഞങ്ങള്‍ പറഞ്ഞു. എല്ലാവരും വേഗം റെഡിയായി അച്ചനോടും കൊച്ചമ്മയോടും യാത്രപറഞ്ഞ് തിരികെ ബസില്‍ കയറി. പെരിയാര്‍ കടുവ സങ്കേതത്തിന്റെ കവാടത്തിലെത്തി. ആന്റി നേരത്തെ ഞങ്ങളെ ഒരു ഫോറസ്റ്ററെ പരിചയപ്പെടുത്തി തന്നിരുന്നു. സാബു എന്ന ആ ഫോറസ്റ്ററെ ഞങ്ങള്‍ കണ്ടെത്തി കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് ഒരു പ്രശ്നം സംഭവിച്ചത്. ബസിനുള്ളിലെ എല്ലാവരുടെയും ലിസ്റ്റ് അവിടെ വേണം, അതും ലെറ്റര്‍പാഡില്‍. ഇനി എന്തു ചെയ്യും? സമയമാണെങ്കില്‍ 10.25 ആയി ഒടുവില്‍ ഞങ്ങള്‍ ഓട്ടോ പിടിച്ച് പള്ളിയിലെത്തി. അച്ചന്‍ അവിടെ ലെറ്റര്‍പാഡ് തയ്യാറാക്കിവെച്ചിരുന്നു. അതും എടുത്ത് അതിവേഗം ചെക്ക് പോസ്റ്റിലെത്തി. പണം അടച്ച് ബോട്ട് ലാന്റിംഗിലേക്ക് പോയി. ബസ് പാര്‍ക്ക് ചെയ്തിട്ട് ടിക്കറ്റ് കൌണ്ടര്‍ വരെ നടന്നുചെല്ലുവാന്‍ കുറേ സമയം എടുത്തു. 10.45 ആയപ്പോഴാണ് ഞങ്ങള്‍ക്ക് അവിടെ എത്താനായത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ടിക്കറ്റ് ക്ലോസ് ആക്കിയെന്ന ബോര്‍ഡാണ് ഞങ്ങളെ വരവേറ്റത്. ഞങ്ങള്‍ 20 പേരെ ക്യൂ നില്‍ക്കാനായി അടുപ്പിച്ചെങ്കിലും രണ്ടോ മൂന്നോ ടിക്കറ്റ് മാത്രമേ അവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനി രണ്ടുമണിക്ക് മാത്രമേ അടുത്ത ബോട്ട് ഉള്ളൂ. പൊതുവേ എല്ലാവരും നിരാശരായിരുന്നു. ചിലര്‍ 2 മണി വരെ കാത്തിരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ തുടന്നുള്ള എല്ലാ പരിപാടിയും താളം തെറ്റുമെന്നതാണ് കാര്യം. അതുകൊണ്ട് എല്ലാവരും അല്പസമയം അവിടെ കറങ്ങി കാഴ്ചകള്‍ കണ്ടുകൊള്ളാന്‍ അച്ചന്‍ അനുമതി നല്‍കി. ഞങ്ങള്‍ പലസംഘങ്ങളായി ചിതറി. ചിലര്‍ ആരണ്യനിവാസ് ഹോട്ടലിലേക്കുള്ള വഴിയേ പോയി. മറ്റു ചിലര്‍ കുതിരകള്‍ നില്‍ക്കുന്ന സ്ഥലത്തേക്കും പോയി. 12 മണിയോടെ എല്ലാവരും തിരിച്ചെത്തി. ആയിരം രൂപയോളം മുടക്കിയിട്ട് ഈ പാര്‍ക്കില്‍ വന്നിരിക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു. അതിന്റെ വിഷമത്തിലായിരുന്നു തുടന്നുള്ള യാത്ര. ഞങ്ങളുടെ അടുത്ത ലക്ഷ്യം ഗത് സമെന അരമനയായിരുന്നു. ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ അരമനയിലെത്തിച്ചേര്‍ന്നു. കാലം ചെയ്ത ഔഗേന്‍ തിരുമേനി പണിയിപ്പിച്ച ഭദ്രാസന അരമന രൂപഭംഗികൊണ്ട് പ്രൌഡഗംഭീരമായിരുന്നു. അരമന പള്ളിയും പരിസരവും മലമുകളിലെ വിളക്കുപോലെ പ്രകാശിതമായിരുന്നു. ഞങ്ങള്‍ക്ക് അവിടെയും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പള്ളിയിലേക്ക് ഞങ്ങള്‍ പോയി. അവിടെ ഔഗേന്‍ തിരുമേനി ഉപയോഗിച്ച സാധങ്ങള്‍ സൂക്ഷിച്ച മുറിയില്‍ പ്രാര്‍ത്ഥന നടത്തിയിട്ട് ഞങ്ങള്‍ പള്ളിയില്‍ കയറി. സെമിനാരി വിദ്യാര്‍ത്ഥികള്‍ നാലഞ്ചു പേരുണ്ടായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് ഇടുക്കി ഭദ്രാസനത്തെക്കുറിച്ചും ഒഔഗേന്‍ തിരുമേനിയെക്കുറിച്ചുമൊക്കെ പറഞ്ഞുതന്നു. സമയം 1 മണി കഴിഞ്ഞു. എല്ലാവരും വിശപ്പിന്റെ വിളിയിലായി. അതുകൊണ്ടാവാം ഞങ്ങളെ പെട്ടെന്നുതന്നെ അവര്‍ ഭക്ഷണത്തിനായി ക്ഷണിച്ചു. ഞങ്ങള്‍ അനുസരണയോടെ അവര്‍ക്കു പിന്നാലെ അരമനയുടെ സല്‍ക്കാരമുറിയിലേക്ക് നടന്നു. നല്ല ഭക്ഷണം സ്നേഹത്തോടെ അവര്‍ വിളമ്പിത്തന്നപ്പോള്‍ രുചിയേറി. ഭക്ഷണമൊക്കെ കഴിഞ്ഞ് എല്ലാവരും അരമനയും പരിസരവും നോക്കിക്കണ്ടു. കൃഷിപ്പണികള്‍ അവര്‍ തന്നെ ചെയ്യുന്നു. വിവിധങ്ങളായ ധാരാളം വിളകള്‍ അവിടെ ചെയ്യുന്നുണ്ട് അവര്‍. കൂടാതെ ആടുവളര്‍ത്തലും ആദായകരമായി നടത്തിപ്പോരുന്നു. ഒരു വൈദികന്റെ കര്‍മ്മമേഖല പാകപ്പെടുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവിതത്തിന്റെ വര്‍ണ-വിസ്മയകരമായ സൌഭാഗ്യങ്ങളല്ല്ല ഇവരെ കാത്തിരിക്കുന്നത്. ഏകാന്തവും കടുത്തതുമായ പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ് ആ വഴിത്താരകളില്‍ അവര്‍ക്കായി ദൈവം ഒരുക്കുന്നത്. സ്വര്‍ഗ്ഗരാജ്യത്തിന്റെ ശ്രേഷ്ഠകരമായ അനുഭവങ്ങളിലേക്കുള്ള വഴി കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ദൃഷ്ടാന്തങ്ങള്‍. അവരുടെ സ്നേഹസമ്പൂര്‍ണ്ണമായ ഉപചാരങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ അടുത്ത ലക്ഷ്യസ്ഥാനമായ പുറ്റടി പള്ളിയിലേക്ക് യാത്രയായി. (continnued...)

No comments:
Post a Comment